Hot Posts

6/recent/ticker-posts

നക്ഷത്രമായി സ്മിത പാട്ടിൽ.

 അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന സ്മിത പാട്ടിൽ

സ്മിത പാട്ടീൽ


പ്രകാശം പരത്തുന്ന ചിരിയും, ഭംഗിയുള്ള കണ്ണുകളും,നിഷ്ക്കളങ്കമായ ഭാവവും പ്രശസ്ത ബോളിവുഡ് നടി പത്മശ്രീ സ്മിതാ പാട്ടീലിൻ്റെ പ്രത്യേകതയാണ്.ഇന്നും ഈ അതുല്യ പ്രതിഭയ്ക്ക് പകരം വയ്ക്കാൻ ഒരു അഭിനേത്രിയുമില്ല.ചിദംബര സ്മരണകളിലൂടെ മലയാളത്തിന്റെ സ്വന്തം ശിവകാമി. വളരെ ശ്രദ്ധയോടെ മാത്രം സിനിമകൾ തിരഞ്ഞെടുത്ത സ്മിതയുടെ സൂക്ഷ്മത സിനിമകളിലെ കഥാപാത്രങ്ങളിൽ നമുക്ക് കാണാം.
ചിദംബരം
പത്തുവർഷത്തോളം മാത്രം നീണ്ടുനിന്ന അഭിനയകാലത്ത് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളിൽ അഭിനയിച്ച സ്മിത ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയാണ്. ചുരുങ്ങിയ കാലത്തുതന്നെ രണ്ട് ദേശീയപുരസ്‌കാരങ്ങളും ഒരു ഫിലിം ഫെയർ പുരസ്‌കാരവും നേടി തന്റെ അഭിനയപാടവം തെളിയിക്കാൻ അവർക്ക് സാധിച്ചു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായ ശിവാജി റാവു പാട്ടീലിന്റെയും സാമൂഹ്യ പ്രവർത്തക വിദ്യാതായ് പാട്ടീലിന്റെയും മകളായ് 1955 ഒക്ടോബർ 17 ആണ് സ്മിതയുടെ ജനനം. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവർത്തന പാരമ്പര്യം സ്മിതയ്ക്കു പകർന്നു കിട്ടിയിരുന്നു. എന്നാൽ, കലകളിലുള്ള നൈസർഗ്ഗിക അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു.
സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സ്മിത അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. പഠനശേഷം ആദ്യകാലത്ത് ദൂരദർശന്റെ ചില പരിപാടികളിൽ അവതാരകയായിരുന്നു. പിന്നീട് പ്രശസ്ത സംവിധായകനായ ശ്യാം ബെനഗലാണ് സ്മിതക്ക് അഭിനയരംഗത്തേക്കുള്ള വഴി തെളിച്ചത്.
സമാന്തര സിനിമകളിൽ അഭിനയിച്ചുകൊണ്ട് ജനശ്രദ്ധ നേടിയ അവർ
ശ്രീ ജി. അരവിന്ദൻ സംവിധാനം ചെയ്ത ` ചിദംബരം' എന്ന മലയാളം ചലച്ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്.
കഥാപാത്രങ്ങളെ തന്റെ തന്മയത്വമാർന്ന അഭിനയശൈലികൊണ്ട് മികവുറ്റതാക്കിയ മികച്ച നടിയാണ് ശ്രീമതി സ്മിത.
ചിദംബരം
ദൂരദർശനിൽ വാർത്താ അവതാരകയായാണ് സ്മിത കരിയർ ആരംഭിക്കുന്നത്. ആരെയും ആകർഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. മേരേ സാത് ചല് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി. ആ വർഷം തന്നെ മറാത്തി സിനിമയായ ‘സാമ്‌ന‘ ചെയ്തു. പിന്നീട് ശ്യാം ബെനഗലിന്റെ സിനിമയായ ചരണ്ദാസ് ചോര് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് കടന്നു വന്നു. ആ വർഷം തന്നെ ശ്യാം ബെനഗലിന്റെ പ്രസിദ്ധമായ നിഷാന്ത്ലും അഭിനയിക്കാൻ അവസരം ലഭിച്ചു.
സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നിൽപ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടിൽ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്. എന്നാൽ സമാന്തര ആർട്ട് സിനിമകളിൽ അന്നുണ്ടായിരുന്ന ആവർത്തന വിരസത അവരുടെ സിനിമകളിൽ ഉണ്ടായിരുന്നില്ല.
ഭൂമിക ,ചക്ര,അർഥ്,മിർച്ച് മസാല, നമാക് ഹലാല്,ശക്തി, വന്തന്തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങൽ .അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടനവൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.
1986 ഡിസംബർ 13-ന് തന്റെ 31-ാം വയസില് ഈ ലോകത്തോടു വിട പറയുമ്പോൾ സ്മിത എന്ന നടി ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നടൻ രാജ് ബബ്ബറിന്റെ ഭാര്യയായ സ്മിത മകൻ പ്രതീകിന് ജന്മം നല്കി ഏതാനും ദിവസങ്ങൾക്കു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്.കലാലോകത്തിന് ഒരിക്കലും പകരംവയ്ക്കാനാവാത്ത സുവർണ്ണ നക്ഷത്രത്തിന് ജന്മവാർഷിക ദിനത്തിൽ ഓർമ്മപ്പൂക്കൾ ..

അജി സുരേന്ദ്രൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍