Hot Posts

6/recent/ticker-posts

കെ.വീരമണി.

കെ.വീരമണി.
തമിഴ് ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെയും പിന്നണിഗാനങ്ങളിലൂടെയും പ്രസിദ്ധനായ ഗായകനായിരുന്നു കെ.വീരമണി. ചെന്നൈ സ്വദേശിയായ വീരമണി സഹോദരനായ കെ. സോമുവുമൊത്ത് രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത വീരമണിയുടെ നിരവധി ആൽബങ്ങൾ ജനപ്രീതിയാർജ്ജിച്ചു. 1952 മുതൽ 1970 വരെയുള്ള കാലയളവിൽ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങൾക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വീരമണി-സോമു എന്ന പേരിലാണ് ഇവർ ഗാനങ്ങൾ സൃഷ്ടിച്ചിരുന്നത്.

പള്ളിക്കെട്ട് ശബരിമലൈക്ക്, മാമലൈ ശബരിയിലെ, ഭഗവാൻ ശരണം ഭഗവതി ശരണം, സ്വാമിയേ അയ്യപ്പോ സ്വാമി ശരണംഅയ്യപ്പ ശരണം, നെയ്യഭിഷേകം സ്വാമിക്ക്, തുടങ്ങിയമലയാളിക്ക് പ്രിയപ്പെട്ട മനോഹരങ്ങളായ അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹം പാടിയതാണ്.ഈ ഗാനങ്ങളിലൂടെ അദ്ദേഹം മലയത്തിനും പരിചിതനാണ്.
1936-ൽ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളിക്കേണിയിലാണ് വീരമണി ജനിച്ചത്. എം.കെ കൃഷ്ണകുഞ്ജരം അയ്യരും ഭാഗീരഥി അമ്മാളുമായിരുന്നു മാതാപിതാക്കൾ. പ്രസിദ്ധ കർണാടക സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന കോടീശ്വരയ്യരുടെ പേരമകനും അനശ്വരകവി കവി കുഞ്ജരഭാരതിയുടെ പ്രപൗത്രനുമായിരുന്നു അദ്ദേഹം. ജ്യേഷ്ഠനായിരുന്ന സോമുവിനൊപ്പം ചെറുപ്പത്തിലേ അദ്ദേഹം സംഗീതം അഭ്യസിച്ചു. അമ്മാവനായിരുന്ന നാഗമണി അയ്യരായിരുന്നു ആദ്യഗുരു. പിന്നീട് ശീർകാഴി സദാശിവം പിള്ളയുടെ കീഴിലും ഇരുവരും സംഗീതം അഭ്യസിച്ചു. 1952-ലാണ് ഇരുവരും സംഗീതലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. മെർക്കന്റൈൽ ബാങ്ക് ജീവനക്കാരുടെ നാടകട്രൂപ്പ് നിർമ്മിച്ച കാതലർ കൺകൾ എന്ന നാടകത്തിനുവേണ്ടിയാണ് ഇവർ ആദ്യം പ്രവർത്തിച്ചത്. സോമു ഗാനരചനയിലും വീരമണി സംഗീതസംവിധാനത്തിലും ശ്രദ്ധേയനായി. 1952 മുതൽ 1970 വരെയുള്ള കാലയളവിൽ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങൾക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത് ചെന്നൈയിൽ തന്നെയുണ്ടായിരുന്ന ഹരിഹരൻ എന്ന ഗുരുസ്വാമി നടത്തിയിരുന്ന മണികണ്ഠ ഭക്തസമിതി എന്ന സംഗീതട്രൂപ്പിൽ സോമു ചേരുകയും തുടർന്ന് അദ്ദേഹം ഭക്തിഗാനങ്ങളിൽ ശ്രദ്ധേ കേന്ദ്രീകരിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇക്കാലത്ത് പലതവണ അദ്ദേഹം ശബരിമല ദർശനം നടത്തുകയും അയ്യപ്പനെ സ്തുതിച്ച് നിരവധി ഭക്തിഗാനങ്ങൾ എഴുതുകയും ചെയ്തു. ഇതേ സമയം വീരമണി ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധപതിപ്പിച്ചു. എം.എസ്. വിശ്വനാഥന്റെ സംഗീതട്രൂപ്പിലെ ഒരു അംഗമായി വീരമണി മാറി. 1965-ൽ നടന്ന ഒരു സംഗീതപരിപാടിയിൽ നേരത്തേ പാടാൻ നിശ്ചയിച്ചിരുന്ന ടി.എം. സൗന്ദരരാജന് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് എത്തിച്ചേരാൻ കഴിയാതായപ്പോൾ പകരക്കാരനായി വീരമണി കടന്നുവരികയായിരുന്നു. അദ്ദേഹത്തിന്റെ ആലാപനം തമിഴ് സിനിമയിലെ മെഗാസ്റ്റാറായിരുന്ന എം.ജി.ആറിന്റെ ശ്രദ്ധയാകർഷിച്ചു. തുടർന്ന് ആയിരത്തിൽ ഒരുവൻ, ഭാരത വിലാസ്, തണ്ണി കുടിത്തണം, രാധാതിലകം, കാതലർ അലങ്കാരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ചു.
ഭക്തിഗാനലോകത്തേയ്ക്ക് ജ്യേഷ്ഠന്റെ വഴി പിന്തുടർന്ന് വീരമണിയും ഭക്തിഗാനലോകത്തേയ്ക്ക് ചുവടുവച്ചു. തമിഴ് സിനിമയിലെ രാജവില്ലനും തികഞ്ഞ അയ്യപ്പഭക്തനുമായിരുന്ന എം.എൻ. നമ്പ്യാർ ഗുരുസ്വാമിയുടെ സംഘത്തിൽ ചേർന്ന വീരമണി, 1971 മുതൽ അദ്ദേഹത്തോടൊപ്പം ശബരിമല ദർശനം നടത്തിവന്നു. 1971-ൽ തന്നെ ആയുധപൂജാദിവസം എ.വി.എം.സ്റ്റുഡിയോ ഉടമസ്ഥൻ എ.വി. മെയ്യപ്പ ചെട്ടിയാർ വീരമണിയും സോമുവും രാധ-ജയലക്ഷ്മി ടീമിലെ രാധയും ചേർന്ന് ആലപിയ്ക്കുന്നത് ശ്രദ്ധിയ്ക്കുകയും സരസ്വതി സ്റ്റോർസ് മാനേജറായിരുന്ന കണ്ണനോട് അവരെ പ്രോത്സാഹിപ്പിയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭക്തിഗാനരംഗത്തെ ഒരു സുവർണ്ണകാലത്തിന്റെ തുടക്കമായിരുന്നു അത്.
1972-ൽ എച്ച്.എം.വി. ഇറക്കിയ എൽ.പി. റെക്കോർഡുകളിലാണ് പ്രസിദ്ധങ്ങളായ ആ അയ്യപ്പഭക്തിഗാനങ്ങൾ പിറവിയെടുത്തത്. പള്ളിക്കെട്ട് ശബരിമലൈക്ക്, മാമലൈ ശബരിയിലെ, ഭഗവാൻ ശരണം ഭഗവതി ശരണം തുടങ്ങി ആൽബത്തിലെ പത്തുഗാനങ്ങളും സൂപ്പർഹിറ്റുകളായി. തമിഴ്‌നാട്ടിൽ മാത്രമല്ല, മലയാളികൾക്കിടയിലും ഈ ഗാനങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു.ഇന്നും ഈ ഭക്തി ഗാനങ്ങൾ ജനപ്രിയമാണ്.സോമു രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങൾ വീരമണിയാണ് ആലപനം നിർവഹിച്ചത്.
പള്ളിക്കെട്ട് ശബരിമലൈക്ക് ശേഷം നിരവധി ഹിറ്റ് ആൽബങ്ങൾ ഇരുവരും ചേർന്നുണ്ടാക്കിയിട്ടുണ്ട്. തുളസിമണിമാലൈ, പമ്പൈ ബാലകനേ, അയ്യപ്പൻ അരുൾ, അയ്യപ്പൻ പടിപ്പാട്ട് തുടങ്ങിയവ അവയിൽ പ്രധാനമാണ്. അയ്യപ്പനെക്കൂടാതെ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ദേവി, വെങ്കടേശ്വരൻ തുടങ്ങിയ മൂർത്തികളെക്കുറിച്ചും ഇരുവരും ഗാനങ്ങൾ ഇറക്കിയിട്ടുണ്ട്. സ്വയം ആലപിച്ച ഗാനങ്ങൾ കൂടാതെ മറ്റുള്ള ഗായകരെക്കൊണ്ട് പാടിച്ചും ഇവർ ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്. കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി നിരവധി ഗായകർ ഇവരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിനിടയിലും വീരമണിയും സോമുവും ചേർന്ന് കച്ചേരികൾ അവതരിപ്പിച്ചുപോന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കൂടാതെ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇവർ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
രക്താർബുദം ബാധിച്ച് അവശനായിരുന്ന അവസ്ഥ യിലും അദ്ദേഹം സംഗീതപരിപാടികൾ നടത്തിപ്പോന്നു. രോഗം അതിന്റെ മൂർദ്ധ്യനത്തിലെത്തിനിൽക്കുന്ന സമയത്ത് ഒരു കച്ചേരി നടത്തണമെന്ന് അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായി. അങ്ങനെ, 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ വച്ച് അദ്ദേഹം തന്റെ അവസാന കച്ചേരി നടത്തി. ഈ കച്ചേരിയ്ക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുകയും ആ വർഷം ഒക്ടോബർ 29-ന് അദ്ദേഹം തന്റെ അമ്പത്തി നാലാം വയസ്സിൽ മരണമടഞ്ഞു.
വീരമണിയുടെ മരണത്തിനുശേഷം സംഗീതലോകത്തുനിന്ന് വിട്ടുനിന്ന സോമു, പിന്നീട് വാണി ജയറാമിന്റെ നിർബന്ധപ്രകാരം സംഗീതലോകത്തേയ്ക്ക് തിരിച്ചുവരികയും സോമു വീരമണി എന്നപേരിൽ തന്നെ സംഗീത പരിപാടികളിൽ സജീവമാക്കുകയും ചെയ്തു. നിരവധി ആൽബങ്ങൾക്ക് സോമു രചനയും സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്. അരുൾ ഈശയ് മാമണി, ഭക്തി ഈശൈ മാമണി തുടങ്ങിയ ബഹുമതികൾ ആ സഹോ ദരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിനു മുഖക്കുറിയുടെ പ്രണാമം.

രമ്യ ശിവൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍