Hot Posts

6/recent/ticker-posts

സി. വി. ശ്രീരാമന്റെ ഓർമ്മകൾ..

സി. വി. ശ്രീരാമൻ
മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാർത്ഥികളുടെയും തകർന്നു പോയവരുടേയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ ഓർമ്മകളാണ് ഇന്നത്തെ മുഖക്കുറിയിൽ.മലയാളി എന്നും ഹൃദയത്തോട് ചേർത്തുവക്കുന്ന കഥകൾ. കഥയുടെ ലോകത്ത് മലയാള സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീരമാത്യകകളാണ് സി വി ശ്രീരാമന്റെ കഥകൾ.

കുന്നംകുളം പോർക്കുളം ചെറുതുരുത്തി വീട്ടിൽ 1931 ഫെബ്രുവരി 7 നാണ് ജനനം. പിതാവ് സിലോണ് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ കുട്ടിക്കാലം സിലോണിലായിരുന്നു. സിലോണിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തതിന് ശേഷം കുന്നംകുളം സർക്കാർ സ്കൂളിൽ ചേർന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ ആയിരുന്നു ബിരുദപഠനം. തുടർന്ന് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദം കരസ്ഥമാക്കി.
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ എഴുതിയ ‘ഒരു പുതിയ സമരരൂപ’മാണ് ആദ്യകഥ. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് സി വി ശ്രീരാമൻ തന്റെ അടുത്തകഥ എഴുതിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി ജോലി ചെയ്തു. അതുകൊണ്ടുതന്നെ ശ്രീരാമന്റെ നിരവധി കഥകളുടെ പശ്ചാത്തലം ശ്രീലങ്കയും കൊൽക്കത്തയും ആൻഡമാനും തമിഴ്നാടും ആയിരുന്നു. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളാണ്. എങ്കിലും ഓരോ കഥകളും വ്യത്യസ്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തൊഴിലുമായി ബന്ധപ്പെട്ട സി വി ശ്രീരാമന്റെ ജീവിതസാഹചര്യങ്ങൾ ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് നൽകുകയുണ്ടായി. ഓരോ അനുഭവങ്ങളും മനോഹരമായ ഭാഷയിൽ അദ്ദേഹം കഥകളാക്കി. അദ്ദേഹത്തിന്റെ കഥകളിലെല്ലാം ധാരാളം യാത്രയുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏതാണ്ട് പൂർണമായും യാത്ര ചെയ്ത എഴുത്തുകാരനാണ് ശ്രീരാമൻ. ഇത്തരം യാത്രകളിൽ നിന്നും ആണ് അദ്ദേഹം തൻറെ കഥയ്ക്കുള്ള വസ്തുക്കൾ ശേഖരിച്ചിരുന്നത്. ഇവ പിന്നീട് ഒന്നാന്തരം കഥകളായി. ബഹളങ്ങളില്ലാതെ ജീവിതത്തെ സ്പർശിക്കുന്ന രചനകളാണ് കൂടുതലും.
ശ്രീരാമൻ രചിച്ച അഞ്ചു കഥകൾ മലയാളത്തിലെ മികച്ച ചലച്ചിത്രങ്ങളായി മാറുകയുണ്ടായി. ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരവും വാസ്തുഹാരയും മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണപ്പെട്ട രചനകളാണ്. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാട, കെ. ആർ. മോഹനൻ സംവിധാനം ചെയ്ത പുരുഷാർഥം എന്നീ ചലച്ചിത്രങ്ങൾ ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ശ്രീരാമന്റെ കഥകൾ എന്ന കഥാസമാഹാരം നേടുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളും അനുവാചകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ സി വി ശ്രീരാമൻ 12 വർഷം കുന്നംകുളത്തിനടുത്ത പോർക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി വി ശ്രീരാമൻ 2007 ഒക്ടോബർ പത്തിന് അന്തരിച്ചു.
വായനക്കാരനെ ആഴത്തിൽ തൊട്ടറിഞ്ഞ മലയാള കഥയിലെ കുലപതിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

അജി സുരേന്ദ്രൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍