Hot Posts

6/recent/ticker-posts

തെരുവു ജീവിതം



തെരുവു ജീവിതം@കൃഷ്ണൻ കൃഷ്ണൻ

ആസ്വാദനം @ എം.എസ്.വിനോദ്.

----++++++++++++++++++++++++++++++++----

കൃഷ്ണൻ കൃഷ്ണൻ എന്ന കവിയെ മുഖപുസ്തകത്തിലെ വായനക്കാർക്ക് നന്നായി അറിയാം.എല്ലാവരും പ്രായഭേദമന്യേ അദ്ദേഹത്തെ വിളിക്കുന്നത് കൃഷ്ണേട്ടൻ എന്നാണ്.എനിക്ക് വായനക്കാരുടെ പ്രിയപ്പെട്ട ഈ കൃഷ്ണേട്ടനെ അറിയില്ല.അതുകൊണ്ട് ഞാൻ കൃഷ്ണേട്ടാ എന്ന് ആദ്യം തന്നെ ചാടിക്കയറി വിളിക്കുന്നതും ഉചിതമല്ല.എനിക്കറിയില്ലെങ്കിലും എല്ലാ വായനക്കാരനെയും പോലെ എന്നിലെ വായനക്കാരനേയും ഈ കൃഷ്ണേട്ടന് അറിയാം. വായനക്കാരനെ അറിയുന്നവനായിരിക്കണം കവി എന്ന തത്വം നന്നായി അറിയാവുന്ന ആളാണ് കൃഷ്ണൻ കൃഷ്ണൻ എന്ന കവി.അതു കൊണ്ടു തന്നെ എനിക്ക് കൃഷ്ണേട്ടാ എന്ന് ധൈര്യപൂർവ്വം നീട്ടി വിളിക്കാം.
മുഖപുസ്തകത്തിലെ കവികളുടെ കവിതകളെ ഒരിക്കൽക്കൂടി വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മുഖപുസ്തകം അഡ്മിൻ ടീം തീരുമാനിച്ചതിന്റെ ഫലമാണ് ഈ കനകസഭ. കവിതകളുടെ ഈ കനകസഭയിൽ കന്നിക്കവിത എടുത്തു വെയ്ക്കാൻ അഡ്മിൻ ടീം എന്നോട് നിർദ്ദേശിച്ചപ്പോൾ ആദ്യം കണ്ണിൽ കണ്ടത് കൃഷ്ണൻ കൃഷ്ണൻ എന്ന പേരാണ്.രാശിയുള്ള ഈ പേരിൽ നിന്നു തന്നെയാകട്ടെ സഭയുടെ തുടക്കം എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.തുടർന്നുള്ള ആഴ്ചകളിൽ എന്നോടൊപ്പം മുഖപുസ്തകം അഡ്മിൻ ടീം അംഗങ്ങളും മുഖപുസ്തകത്തിലെ പ്രമുഖരും ഈ സഭയുടെ നിർമ്മാണത്തിൽ അണി ചേരുന്നതാണ്.
ഒരു തെരുവിന്റെ കഥയാണ് കൃഷ്ണൻ കൃഷ്ണൻ എന്ന കവി തെരുവു ജീവിതം എന്ന കവിതയിലൂടെ പറയുന്നത്.ആരുടേയും നെറ്റി വിയർപ്പിക്കാനും ചിലരെ രോഷം കൊള്ളിക്കാനും മറ്റ് ചിലരെ ലജ്ജിപ്പിക്കാനുമൊക്കെ കഴിയുന്ന വിധം തെരുവു ജീവിതം എന്ന കവിത ഒരുക്കിയിട്ടുണ്ട് കവി.
അമ്മയും മൂന്ന് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ തിരുമുറ്റത്തേക്കാണ് കവി നമ്മളേയും കൂട്ടിക്കൊണ്ട് പോകുന്നത്‌.മക്കളിൽ മൂത്തവൻ ബാലനാണെങ്കിലും ജ്ഞാനിയാണ്. പറക്കമുറ്റാത്ത ഇളയ രണ്ട് സഹോദരിമാരുടെ വിശപ്പ് തിരിച്ചറിയാനുള്ള ജ്ഞാനം അവനുണ്ട്. തെരുവിന്റെ സന്തതിയുടെ ഏറ്റവും വലിയ ജ്ഞാനം വിശപ്പാണല്ലോ.അവൻ കാലത്തിനൊപ്പം സഞ്ചരിക്കുന്നവനാണ്. കാരണം അമ്മ കൊണ്ടുവരുന്ന അത്താഴത്തിന് മാനം വിറ്റതിന്റെ ഗന്ധമുണ്ടെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അപ്പം തിന്നാൽ മതിയല്ലോ കുഴിയെന്തിനെണ്ണണം എന്ന ചിന്ത അവനെ കാലത്തിനൊപ്പം നടത്തുന്നു.ഈ മഹത്തായ തത്വങ്ങളൊക്കെ പറഞ്ഞു പഠിപ്പിക്കുന്ന മേലാളന്മാർക്ക് പറ്റിയ കീഴാളൻ തന്നെ ഇവൻ. പുത്തനുടുപ്പും പള്ളിക്കൂടവും സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി.ഇവനിലൂടെയാണ് കൃഷ്ണേട്ടൻ കവിത വരയ്ക്കുന്നത്.ഈ വരയ്ക്കുന്നത് കവിതയിലൂടെ തെരുവാണോ ഇന്ത്യയെന്ന എന്റെ സ്വന്തം രാജ്യമാണോ എന്ന് എനിക്ക് സംശയം.എന്നെ ഒരു നിമിഷം പോലും സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ കവി ശ്രമിക്കുന്നില്ല.ചോദ്യഭാവത്തിൽ നോക്കുന്ന എന്നോട് ആ തെരുവിൽ ആ മണ്ണിൽ ഇന്ത്യയുടെ ഭൂപടം വരച്ചിട്ട് കവി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഇതു തന്നെയാടോ താൻ അഭിമാനം കൊള്ളുന്ന തന്റെ നാട്...."
ഈ കവിതയെ കനകസഭയിലെത്തിച്ചത് കവിത മുന്നിൽ വെച്ച ചോദ്യവും ഈ ഉത്തരവുമാണ്.
ഈ തെരുവും ഈ കുടുംബവും കവിയുടെ ഭാവന മാത്രമാണെന്നും ഇതൊക്കെ ഏതോ പുരാതന യുഗത്തിൽ നടന്ന കാര്യങ്ങൾ ആണെന്നും ഇപ്പോൾ ഇവിടെ എല്ലാം ഭദ്രമെന്നും ആശ്വസിക്കുന്നവർ ഉണ്ട് എന്ന് കവിക്ക് അറിയാം. കവിതയിലൂടെ പറക്കുന്ന റാഫേൽ വിമാനങ്ങൾ ഈ കഥ നടക്കുന്ന കാലത്തെ അടയാളപ്പെടുത്താൻ കവി ബോധപൂർവ്വം പ്രയോഗിച്ചതാണ്.ആ പ്രയോഗം കവിതയെ എത്ര കാലികമാക്കുന്നു എന്ന് കാണുക.
സമ്പൂർണ്ണ സാക്ഷരതയും പ്രാഥമിക വിദ്യാഭ്യാസം ജന്മാവകാശവുമാണെന്ന മുദ്രാവാക്യവും പ്രഖ്യാപന ബാനറായി ഉയർത്തിക്കെട്ടിയ ഈ നാട്ടിൽ ഇതൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചു പറയാൻ പാടുണ്ടോ കവി.
നമുക്ക് ആവശ്യം ഗ്രാഫുകളാണ്.എല്ലാം സമ്പൂർണ്ണ വിജയമെന്ന അവകാശവാദം ഉയർത്തിപ്പിടിക്കുന്ന ഗ്രാഫുകൾ.ആ ഗ്രാഫുകൾ നിർമ്മിക്കാൻ പരിശീലനം സിദ്ധിച്ച നിർമ്മാണത്തൊഴിലാളികൾ അനവധി ഉണ്ടല്ലോ ഇപ്പോൾ ഇവിടെ.ആ ഗ്രാഫുകൾ ഉണ്ടാക്കുന്ന ഉയരങ്ങളുടെ കാലുകളിൽ ചാരി നിൽക്കുന്ന ഭരണവർഗ്ഗം ബോധപൂർവ്വം നമ്മുടെ കണ്ണ് കെട്ടിവെച്ചപ്പോൾ കെട്ടഴിച്ച് കവി നമ്മളെ ഒരു തെരുവിന്റെ മുഖം കാണിച്ചുതരുന്നു.ആ തെരുവിലെ പെണ്ണിന്റെ പുറത്ത് പുരണ്ട മണ്ണ് നമ്മളെ ലജ്ജിപ്പിക്കുന്നു എങ്കിൽ കവി എന്ത് ഉദ്ദേശിച്ചുവോ അത് ഫലം കണ്ടു എന്നർത്ഥം.
ഈ കഥ പറയുമ്പോഴും കവിയുടെ ഉള്ളുരുകുന്നത് നമുക്ക് കാണാം.തെരുവിൽ ഉറങ്ങുന്നവരുടെ കരച്ചിലോ അവരുടെ നെഞ്ചുരുക്കമോ അല്ല കവിയുടെ വിഷയം.സ്വപ്നങ്ങളിലാണ് നമ്മൾ ജീവിക്കുന്നതെന്നും വാഗ്ദാനങ്ങൾ മാത്രമാണ് നമ്മൾ വെട്ടി വിഴുങ്ങുന്നതെന്നും കവി ഓർമ്മിക്കുകയാണ് കവിതയിലൂടെ.ഒരു സത്യം ചൂണ്ടിക്കാണിച്ചാൽ ഭ്രാന്ത് പിടിക്കുന്നത് ആർക്കാണെന്ന സൂചനയും കവിത നൽകുന്നുണ്ട്‌.ഇതൊക്കെ പറയുന്നവന് കയ്യടിയും പൂച്ചെണ്ടുമല്ല കിട്ടുന്നത് പകരം വെടിയുണ്ടയാണെന്ന ബോധ്യം മനസിൽ സൂക്ഷിച്ചിട്ടും പറയാതെ വയ്യ എന്ന് പറഞ്ഞ് നിർഭയനായി പലതും പറഞ്ഞു പോകുകയാണ് കവി .ചുറ്റുമുള്ള കാഴ്ചകൾ കാണാനും കണ്ടതിൽ നിന്നും ചില നീതികേടുകളും സത്യങ്ങളും പച്ചയായ യാഥാർത്ഥ്യങ്ങളും കണ്ടെത്തി അത് ഉയിര് പോകാതെ വായനക്കാരന്റെ മുന്നിൽ ഇട്ടു കൊടുക്കാനും താൻ മിടുക്കനാണെന്ന് കൃഷ്ണേട്ടൻ തെളിയിക്കുന്നു ഈ രചനയിലൂടെ.
എന്തൊക്കെ പറഞ്ഞാലും ഇടയിലെവിടെയോ പ്രതീക്ഷയുടെ ഒരു തിരിനാളം കൊളുത്തി വെക്കാൻ കവി ശ്രമിച്ചിട്ടുണ്ട്.എന്നാൽ അന്നവും വസ്ത്രവുമായി ഒരു രക്ഷകൻ വരുമായിരിക്കും എന്ന പ്രതീക്ഷയ്ക്ക് പോലുമുണ്ട് നിരാശയുടെ ഒരു മഞ്ഞച്ചിരി.ആഗ്രഹിക്കാൻ മാത്രം വിധിക്കപ്പെട്ടവന്റെ നിസഹായമായ ആ ചിരി കവിത ഉന്നയിച്ച വിഷയത്തിന്റെ പ്രളയത്തിൽ മുങ്ങിപ്പോയി എന്ന് എനിക്ക് തോന്നുന്നു.
പുറത്തു മണ്ണ് പറ്റുന്ന മഹത്തായ കർമ്മത്തിന് സഹോദരിമാർ പ്രാപ്തരാകട്ടെ എന്ന പ്രാർത്ഥന ഓരോ വായനക്കാരന്റെയും മനസിൽ വെള്ളിടിയായി കൊള്ളിക്കാൻ കവിക്ക് കഴിഞ്ഞു.അഴിമതിയുടെ വാർത്തകൾ കണ്ട് അന്തം വിട്ട് നിൽക്കുന്നവന്റെ പോക്കറ്റടിച്ച ബാലന്റെ പ്രവർത്തിയെ സമർത്ഥമായി സമകാലിക രാഷ്ട്രീയത്തിന്റെ പ്രവണതകളിൽ കൊണ്ടുനിർത്തുന്നു കൃഷ്ണേട്ടന്‍.തെരുവിലെ ജനങ്ങളുടെ വിയർപ്പും മാംസവും വിലയ്ക്കെടുത്ത് വളരുന്ന സുഖവാസനകളെ നേരിട്ട് ഒരിടത്തും കവി പരാമർശിക്കുന്നില്ല.പലയിടത്തുമുള്ള ഒതുക്കിപ്പറച്ചിലിലൂടെ വായനക്കാരനെ വിഷയത്തിലേക്ക് നൂഴ്ന്നിറങ്ങാൻ സഹായിക്കുന്നുമുണ്ട് കൃഷ്ണേട്ടൻ.
കവിതയുടെ പ്രശ്നപരിസരത്തിൽ ഒരു തത്വജ്ഞാനത്തിന്റെയും ബുദ്ധിജീവിവ്യായാമത്തിന്റെയും കസർത്തുകൾ കൃഷ്ണേട്ടൻ കാണിക്കുന്നില്ല എന്നതാണ് കവിതയുടെ മേന്മ.വായിക്കാൻ വേണ്ടി മാത്രം വാരിക്കൂട്ടിയിട്ട വാക്കുകളോ പ്രയോഗങ്ങളോ ഈ കവിതയിലില്ല.തൂത്തു തുടച്ചു വൃത്തിയാക്കിയ ഒരു രചന.ചില നേരുകൾ മാത്രം കൊരുത്ത് അടുക്കിപ്പറഞ്ഞ ഈ നേർക്കാഴ്ച ചിലരെ ചിന്തിപ്പിക്കുകയും ചിലരെ നോവിക്കുകയും ചിലരെ മനസുകൊണ്ടെങ്കിലും നമ്മൾ എത്രയോ നഗ്നരെന്ന് തോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കവി പൂർണ്ണമായും രചനയുടെ ധർമ്മം നിർവ്വഹിച്ചു എന്ന് വ്യക്തം.
ഇനി നമുക്ക് കവിത വായിക്കാം........

തെരുവു ജീവിതം.

അനിയത്തിമാർ സന്തോഷത്തോടെ അത്താഴമുണ്ണുന്നു.
അവനു തോന്നി
ഏറ്റവും മനോഹരമായ തൊഴിൽ
പോക്കറ്റടിയെന്ന് .
അമ്മ കൊണ്ടുവരുന്ന അന്നത്തിന് -
ഇത്ര സ്വാദുണ്ടായിരുന്നോ?
ഏയ്..
പുറത്തു പറ്റിയ മണ്ണു തട്ടി- അമ്മ പിറുപിറുക്കുമ്പോൾ
അവൻ
ആലോചിച്ചു.
പുറത്ത് മണ്ണു പറ്റുന്ന പണി എന്തായിരിക്കും,
ആ ...ആർക്കറിയാം
അപ്പം തിന്നാ പോരേ
കുഴിയെണ്ണരുത്.
രാഷ്ട്രീയത്തിൽ
നിന്നാൽ രക്ഷ കൈവരുമോ ?
റാഫേൽ വിമാനംമാത്രമാണ് രക്ഷയെന്നത് ശരിയായിരിക്കും,
അത് കേട്ട്‌ അന്തം വിട്ട് നിന്നവന്റെ പോക്കറ്റാണല്ലോ
അത്താഴമായത്.
അന്നവും വസ്ത്രവുമായി
രക്ഷകൻ വരുമായിരിക്കും..
പള്ളിക്കൂടത്തിൽ പോകാൻ കഴിയുമോ ആവോ,
എത്ര കുട്ടികൾ പുത്തനുടുപ്പിൽ, ഞങ്ങൾക്കെന്തേ കഴിയാതായത്.
ശാപം കിട്ടിയതുകൊണ്ടെന്നാ, അമ്മപറയുന്നത്.
ശപിച്ചതാരായിരിക്കും അച്ഛനോ ഈശ്വരനോ...
ഏയ്....
അച്ഛനായിരിക്കില്ല
അമ്മയ്ക്കു പോലുമറിയാത്തവൻ ,
എങ്ങിനെ ഞങ്ങളെ അറിയും.
അല്ലെങ്കിൽ തന്നെ
എന്തിനിത്തരം ചിന്തകൾ
നമുക്ക് നാളയെ ഓർക്കാം
രാവിലത്തെ അന്നം?
നഗരത്തിലൊന്നു കറങ്ങി നോക്കാം.
ഒന്നും കൊടുത്തില്ലെങ്കിൽ
അനിയത്തികൾ
കലപില ,കലപില.
വളരട്ടെ
പുറത്ത് മണ്ണ് പറ്റാരാവുന്നതു വരെയെങ്കിലും
അവരും വളരെട്ടെ'
മാതൃപാരമ്പര്യം കാത്തു സൂക്ഷിക്കണമല്ലോ..
ദൈവവും രാഷ്ട്രവും അനുഗ്രഹിക്കട്ടെ..
മഹത്തായ മാതൃരാജ്യപുരോഗതിക്ക്
എന്റെരണ്ടനിയത്തിമാരും.
**************************************
കൃഷ്ണൻ കൃഷ്ണൻ
മുഖപുസ്തകം ഗ്രൂപ്പ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

    




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍